ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ താരം ആര്യ വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചതായി ജര്‍മ്മന്‍ യുവതിയുടെ പരാതി. വിദ്ജ നവരത്നരാജ ആണ് പരാതി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്കി 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കുമാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ചെന്നൈയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് വിദ്ജ നവരത്നരാജ ആര്യയെ പരിചയപ്പെട്ടത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമകള്‍ കുറഞ്ഞുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ആര്യ പറഞ്ഞിരുന്നുവെന്ന് യുവതി പറയുന്നു. പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു എന്നും യുവതി പറഞ്ഞു.
തന്നെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാമെന്നും ആര്യ പറഞ്ഞിരുന്നതായും അദ്ദേഹം വഞ്ചിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായതെന്നും അവര്‍ പറഞ്ഞു. സമാനമായ രീതിയില്‍ നിരവധി പേരെ ആര്യ വഞ്ചിച്ചിട്ടുള്ളതായി അറിഞ്ഞുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പണം തിരികെ ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ആര്യയും മാതാവും ഭീഷണിപ്പെടുത്തിയെന്നും വിദ്ജ പറയുന്നു. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടത്തി.
ആര്യക്ക് സ്വാധീനം ചെലുത്താന്‍ കഴിവുളളതിനാല്‍ തനിക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. പരസ്പരം സംസാരിച്ചതിന്റെയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെയും തെളിവുകള്‍ കൈവശമുണ്ട്. ആര്യക്കെതിരെ നേരത്തെയും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ല. അവസാന പ്രതീക്ഷ ഇതാണെന്ന് വിദ്ജ പറയുന്നു.
അതേസമയം, യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് ആര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ റിയാലിറ്റി ഷോയിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ശ്രമിച്ച ആര്യക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആഗ്രഹിച്ചത് പോലെയുള്ള ആളെ കിട്ടിയില്ലെന്നും ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വിഷമമാവുമെന്നും പറഞ്ഞ് നടന് പിന്മാറുകയായിരുന്നു. പിന്നീട് നടി സയേഷയെയാണ് താരം വിവാഹം ചെയ്തത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക