മലപ്പുറം: ഗുജറാത്ത്, റോഹിങ്ക്യന്‍ മുസ്ലിംകള് ചുട്ടെരിക്കപ്പെട്ടത് നമസ്കരിക്കാത്തതിനുള്ള ശിക്ഷയാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മകനും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി. അബ്ദുല്‍ ഹകീം അസ്ഹരി.
മലപ്പുറം ജില്ലയിലെ പെരുവള്ളൂരില് നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെയാണ് അബ്ദുല്‍ ഹക്കീം അസ്ഹരി ഈ വാദം ഉന്നയിച്ചത്. ഇദ്ദേഹത്തിന്റെ പരാമര്‍ശം അടങ്ങുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'റോഹിങ്ക്യന്‍ മുസ്ലിംകളെയും ഫലസ്തീന് മുസ്ലിംകളെയും അതിക്രൂരമായി അടിച്ചമര്‍ത്തുകയും വധിക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ നമ്മള് കാണുന്നു. ഇതിന് പിന്നില്‍ അവിടുത്തെ ഭരണകൂടങ്ങളാണ്. അവരുടെ ഈ ചെയ്തികള്‍ക്കെതിരെ ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരും മുസ്ലിം രാജ്യങ്ങളും എന്തുകൊണ്ട് ഒരു സമിതി ഉണ്ടാക്കി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നില്ല' എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനാണ് അബ്ദുല്‍ ഹകീം അസ്ഹരി ഈ മറുപടി നല്‍കിയത്.
''ഫോട്ടോയില്‍ കാണുന്നതെല്ലാം ശരിയല്ല. ഫോട്ടോയും വിഡിയോവും ആര്‍ക്കും എങ്ങനെയും ഉണ്ടാക്കാം. അതുകൊണ്ട് കാണുന്നതൊന്നും ശരിയാണെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. രണ്ടാമത്തേത്, അങ്ങനെ അടി കിട്ടുകയും തൊഴി കിട്ടുകയും വീട് കത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ നാട്ടിലെ മുസ്ലിംകള് നമസ്കരിക്കുന്നവരായിരിക്കില്ല. പ്രവാചകന് റസൂലുള്ളാഹി ഒരിക്കല്‍ പറഞ്ഞു, ഞാന്‍ വേറെ ആരെയെങ്കിലും നമസ്കരിക്കാന്‍ ഏല്പിച്ചിട്ട് ഇതിലെയൊക്കെ ചുറ്റിനടന്ന് നമസ്കരിക്കാന്‍ വരാത്തവരുടെ വീടൊക്കെ ചെന്നു കരിച്ചാലോ എന്ന് ആലോചിച്ചു എന്ന്.
നമസ്കരിക്കാതിരിക്കുന്നത് അത്രയും വലിയ കുറ്റമാണ്. പക്ഷേ, നമുക്ക് ഇവിടെ ഒരു രാജ്യത്ത് സ്വതന്ത്രമായി അത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ പാടില്ല. ഭരണാധികാരികളാണ് അത് നടപ്പാക്കേണ്ടത്. അപ്പോള്‍ ഗുജറാത്തിലെ ജനങ്ങള്‍ നമസ്കരിച്ചിട്ടില്ലെങ്കില്‍ അവരുടെ വീട് ചുടണം, അവരെ കൊല്ലണം. അത് ആരാ ചെയ്യേണ്ടത് അതിന് പറ്റിയ ആളുകളെ അല്ലാഹു അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കും.
വിശ്വാസവും ആരാധനയും ഇല്ലാത്തതിന്റെ കാരണം കൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ സംഭവിക്കുന്നത്. അതിനുള്ള ഒരു സമിതിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്ത നമസ്കാരം പഠിപ്പിക്കുന്നുണ്ട്, വഅള് നടത്തുന്നുണ്ട്, പരിപാടികള്‍ നടത്തുന്നുണ്ട്. അങ്ങനെ എല്ലാ നാട്ടിലും അങ്ങനെയുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.'', അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക