ദോഹ: കൊവിഡ് മാനദണ്ഡപ്രകാരം ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇരട്ട പി.സി.ആര് ടെസ്റ്റ് ഒഴിവാക്കണമെന്നും പകരം കേരളത്തില്‍ മാത്രം ടെസ്റ്റ് നടത്തണമെന്നും ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഏകദേശം 8000ത്തിലധികം ഇന്ത്യന്‍ രൂപ ഖത്തറില്‍ സ്വകാര്യ ആശുപത്രികളില്‍ പരിശോധനക്കാവശ്യമാണെന്നും ഖത്തറിലെ ദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും സാധാരണ തൊഴിലാളികള്‍ക്കും വീട്ടു ജോലിക്കാര്‍ക്കും ഇതു വലിയ പ്രയാസമാണെന്നും ഇന്‍കാസ് ഖത്തര്‍ പറഞ്ഞു.
കൊവിഡ് പരിശോധനക്കും റിപ്പോര്‍ട്ടിനുമായി രണ്ടു ദിവസത്തോളം താമസിക്കേണ്ടിവരുന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്. ഖത്തറിലെ സാധാരണ പ്രവാസികള്‍ക്ക് രണ്ട് സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററില്‍ മാത്രമേ സൗജന്യമായി ഈ സൗകര്യം നല്‍കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഭൂരിപക്ഷം തൊഴിലാളികളും സ്വകാര്യ ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരക്കാര്‍ക്കു പരിശോധനക്കും മറ്റു സൗകര്യങ്ങള്‍ക്കുമായി വിമാന ടിക്കറ്റിനു പുറമെ അധിക ചെലവ് വരുന്നു. വലിയ പ്രയാസത്തില്‍ അകപ്പെട്ട പ്രവാസികളെ ഈ നിലക്ക് ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ആവശ്യപ്പെട്ടു.
അതിനു പകരമായി നാട്ടിലെ എയര്‍പോര്‍ട്ടില്‍നിന്ന് മാത്രം ടെസ്റ്റ് ചെയ്യുന്ന സംവിധാനം വേണം. കേന്ദ്രത്തിന്റെ കൊവിഡ് മാനദണ്ഡപ്രകാരം സംസ്ഥാന സര്‍ക്കാറിന് ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നാണ് അറിയുന്നതെന്നും കേരളത്തില്‍ മാത്രം ടെസ്റ്റ് നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. നെഗറ്റിവ് റിപ്പോര്ട്ടുള്ളവര്ക്കു ക്വാറന്റൈന് ഒഴിവാക്കണമെന്നും കേരളമൊഴിച്ച് മറ്റൊരു സംസ്ഥാനത്തും നെഗറ്റിവ് റിപ്പോര്‍ട്ടുണ്ടായാല്‍ ക്വാറന്റൈന് ആവശ്യമില്ലെന്നും കമ്മിറ്റി പറഞ്ഞു.
കൂടാതെ, ഖത്തറില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് നേരത്തേ പി.സി.ആര് ടെസ്റ്റിന് പകരം ഇഹ്തിറാസ് ആപ് മാനദണ്ഡമായി പരിഗണിച്ചിരുന്നത് തുടരുക. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ടെസ്റ്റും ക്വാറന്റൈനും നാട്ടില്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കണം.
ഈ ആവശ്യങ്ങള്‍ എല്ലാം ഉന്നയിച്ച് കേരള മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി എന്നിവര്‍ക്ക് ഇന്‍കാസ് നിവേദനം അയച്ചിട്ടുണ്ട്. പ്രവാസികളെ ഗൗരവമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ്, കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ ഉറപ്പ് നല്‍കിയതായി സമീര്‍ ഏറാമല പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക