ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് ആരോഗ്യമന്ത്രാലയം നല്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കേരളം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന നാലു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിക്കും ഇത് ബാധകമാണ്.
പ്രധാനമന്ത്രിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നത് മുന്‍പാണ് വാക്സിനേഷന് ആരംഭിച്ചതെന്ന ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളി.
അതേസമയം, കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്പ്പെടുത്തിയിരിക്കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയന്‍ പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സര്‍ക്കാരിന്റെ കോ-വിന് പ്ലാറ്റ്ഫോമില്‍ കൂടി പ്രധാനമന്ത്രി പ്രചാരണം നടത്തുന്നത് എത്രയും പെട്ടെന്ന് തടയണമെന്നും പരാതി ഉയര്‍ന്നിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക