ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി മുഖ്യമന്ത്രി വി നാരായണസ്വാമിയും ഭരണപക്ഷ എം.എല്‍.എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം രാജി സമര്‍പ്പിക്കുന്നതിനായി ഗവര്‍ണറെ കാണാന്‍ പോയി.
തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍ താഴെവീണത്. കേന്ദ്ര സര്‍ക്കാരിനെതിരെയും മുന്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരെയും വിശ്വാസ വോട്ടെടുപ്പിന് മുമ്പായി നാരായണസ്വാമി രൂക്ഷ വിമര്‍ശനം നടത്തി.
കിരണ്‍ ബേദിയെ വച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പുതുച്ചേരിക്ക് ഫണ്ട് തടഞ്ഞുവച്ച് ഗൂഢാലോചന നടത്തിയെന്നും നാരായണസ്വാമി ആരോപിച്ചു. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി രണ്ട് എം.എല്‍.എ.മാര്‍കൂടി ഞായറാഴ്ച രാജിവെച്ചിരുന്നു.
കോണ്‍ഗ്രസ് എം.എല്‍.എ.യും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡി.എം.കെ.യിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കര്‍ വി.പി. ശിവകൊളുന്തുവിനു രാജി സമര്‍പ്പിച്ചത്.
ഇതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായത്. കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാരടക്കം ഭരണകക്ഷിയില്‍ നിന്ന് ആറ് എം.എല്‍.എമാരാണ് രാജിവച്ചത്. ആറ് എം.എല്‍.എമാര്‍ രാജിവെച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി.
എന്‍.ആര്.കോണ്‍ഗ്രസ്-ബി.ജെ.പി. സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓള് ഇന്ത്യ എന്‍.ആര്.കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ. എന്നീ പാര്‍ട്ടികളിലെ 11 എം.എല്‍.എ.മാരും ബി.ജെ.പി.യുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്.
എം.എല്‍.എ എ നമശിവായത്തിന്റെ രാജിയുടെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കമുള്ള 13 പേര്‍ക്കെതിരെ നടപടിയെടുത്തതാണ് തിരിച്ചടിയായത്. നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് ഇവര്‍ പാര്‍ട്ടിയില്‍ നിന്നും രജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ നിലനില്‍പ്പിന് ഭീഷണിയായി എം.എല്‍.എമാരുടെ കൂട്ട രാജിയുണ്ടായത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക