റിയാദ്: ശനിയാഴ്ച മുതല്‍ സൗദി അറേബ്യയില്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന് പുറമെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മൂന്ന് ദിവസം നീണ്ടു നില്ക്കാന് സാധ്യതയുള്ള കാറ്റ് രാജ്യത്തെ ബാധിക്കുമെന്നാണ് അറിയിപ്പ്.
പൊടിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ആവശ്യമായ ജാഗ്രതാ നടപടികള്‍ സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറാഖില്‍ നിന്ന് രൂപം കൊണ്ട മറ്റൊരു പൊടിക്കാറ്റ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അടിച്ചുവീശിയിരുന്നു. തലസ്ഥാനമായ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ദൂരക്കാഴ്ച അസാധ്യമാകുന്ന തരത്തിലാണ് കാറ്റ് ബാധിച്ചത്.
ഈ സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആസ്തമ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ പൊടിക്കാറ്റിനെ സൂക്ഷിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്ചയുണ്ടായ പൊടിക്കാറ്റ് കാരണം റിയാദില്‍ മാത്രം 1285 പേര് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക