ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.
ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ത്യ നല്കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമെന്ന് കോടതി അറിയിച്ചു. ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി.
'നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്', ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. പല ആരോപണങ്ങളിലും ഇന്ത്യയില്‍ വിചാരണ നടക്കേണ്ടതാണ്. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2019 മാര്‍ച്ചില്‍ അറസ്റ്റിലായ നീരവ് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണിപ്പോള്‍. അവിടെനിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് കോടതിയില്‍ ഹാജരായത്.
നീരവിനെതിരായ തെളിവുകള്‍ ഇന്ത്യയില്‍നിന്ന് ലഭിച്ചുവെന്നും കോടതി വ്യക്തമാക്കി. ഇയാളെ വിട്ടുകിട്ടണമെന്നുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച കോടതി ഇന്ത്യക്ക് കൈമാറിയാല്‍ നീതി ലഭിക്കില്ലെന്ന വാദത്തിന് തെളിവില്ലെന്നും വ്യക്തമാക്കി.
രണ്ടു വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വിവാദ വജ്ര വ്യാപാരിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാനുള്ള യു.കെ കോടതിയുടെ ഉത്തരവ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.
നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്സിയും ചേര്‍ന്ന് 14000-ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്ന് സി.ബി.ഐ യു.കെ കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു. എന്നാല്‍ തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കാന്‍ സി.ബി.ഐക്കായില്ലെന്ന് നീരവ് മോദി വാദിച്ചു. നീരവ് മോദി വിഷാദ രോഗത്തിന് ചികിത്സയിലാണെന്നും അഭിഭാഷകര്‍ വാദിച്ചിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക