മസ്കത്ത്: ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല താമസാനുമതി നല്കുന്നു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ അല്‍ ശുമൂഖ് കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കൊവിഡ് മഹാമാരിയും എണ്ണവില ഇടിവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി സാമ്പത്തിക ഉത്തേജന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയും ഫീസും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഇളവുകള്‍ ഉത്തേജന പദ്ധതിയുടെ ഭാഗമാണ്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ആദായ നികുതിയും ഉത്തേജന പദ്ധതിയുടെ ഭാഗമായി വെട്ടിക്കുറച്ചു.
വ്യവസായം, വിനോദസഞ്ചാരം, ലോജിസ്റ്റിക്സ്, കൃഷി, ഫിഷറീസ്, ഖനനം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് നികുതിയും ഫീസും കുറച്ചത്. ദുഖമിലെ പ്രത്യേക സാമ്പത്തിക മേഖലയിലെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലെയും ഭൂമിയുടെ പാട്ടവില 2022 വരെ കുറച്ചു.
ഒമാനി തൊഴിലന്വേഷകര്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനു തൊഴില്‍ വിപണിക്കും ഇളവുകളുണ്ട്. ഇതും സാമ്പത്തിക ഉത്തേജന പദ്ധതിയുടെ ഭാഗമാണ്. വിദേശ നിക്ഷേപകര്‍ക്കു ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മന്ത്രിസഭ പിന്നീടു പ്രഖ്യാപിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക