കുവൈത്ത് സിറ്റി: കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് തിരിച്ചുപോകാൻ കുവൈത്തിൽ നിന്ന് ആദ്യവിമാനം ഇന്ന് പുറപ്പെടും. രണ്ട് വിമാനങ്ങളാണ് ഇതിനായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച പോകേണ്ടിയിരുന്ന കുവൈത്ത് -ഹൈദരാബാദ് എയർ ഇന്ത്യ വിമാനം ശനിയാഴ്ച രാവിലെ 11.45ന് കുവൈത്തിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് 6.30ന് നാട്ടിലെത്തും. രണ്ടാമത്തെ വിമാനം ഉച്ചക്ക് 1.45ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് രാത്രി 9.15ന് കൊച്ചിയിലിറങ്ങും. 80 ദീനാറാണ് ടിക്കറ്റ് നിരക്ക്.
എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് കുവൈത്ത് സിറ്റിയിലെ എയർഇന്ത്യ ഓഫിസിലെത്തി ടിക്കറ്റ് സ്വന്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. നാലുമണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണമെന്നാണ് നിർദേശം.
ഇതിനെല്ലാം പുറമെ ഞായറാഴ്ച ചെന്നൈയിലേക്കും ചൊവ്വാഴ്ച അഹമ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോട്ടേക്കും ആണ് മറ്റുവിമാനങ്ങൾ. ഓരോന്നിലും 200 യാത്രക്കാർ വീതമാണ് ഉണ്ടാവുക. ഗർഭിണികൾ, കാൻസർ രോഗികൾ എന്നിവർക്കാണ് ആദ്യ പരിഗണനകൾ നല്കുക.
അതേസമയം, പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ കഴിയുന്നവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയിൽ തീരുമാനമായതായി അറിയിപ്പുണ്ട്. ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ALSO WATCH