മസ്കത്ത്:: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഒമാനിലെത്തുന്ന എല്ലാവരും സ്വന്തം ചെലവില്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് സുപ്രീം കമ്മറ്റി. കര, സമുദ്ര, വ്യോമ അതിര്‍ത്തികളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവര്ക്കും ഇത് ബാധകമാണ്.
തിങ്കളാഴ്ച ഉച്ചക്ക് മുതല്‍ നടപ്പാകും. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി വ്യാഴാഴ്ച വൈകുന്നേരം പുറത്തുവിട്ട സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികള്‍ക്കും തൊഴില്‍, സന്ദര്‍ശക വിസയിലുള്ള വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്.
ഏഴ് രാത്രിയിലേക്കാണ് ഹോട്ടല്‍ ബുക്കിങ് നടത്തേണ്ടത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ബുക്കിങ് ഉറപ്പാക്കണം. ഹോട്ടല്‍ ബുക്കിങ് ഉറപ്പുവരുത്തിയ ശേഷമാണ് ബോര്‍ഡിങ് അനുവദിക്കാന്‍ പാടുള്ളൂവെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. യാത്രക്കാര്‍ക്ക് ഏത് ഹോട്ടലുകളിലും മുറി ബുക്ക് ചെയ്യാവുന്നതാണ്. ഒരാഴ്ചത്തേക്ക് താമസവും ഭക്ഷണവുമടക്കം 100 റിയാലില്‍ അധികം ചെലവ് വരും.
ഇതുവരെ താമസ സ്ഥലങ്ങളിലും ക്വാറന്ൈറന് അനുവദിച്ചിരുന്നു. എന്നാല്‍ സ്വദേശികളും വിദേശികളും നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. നിബന്ധനകളില്‍
ജനങ്ങള്‍ വീഴ്ച വരുത്തുന്നതില്‍ സുപ്രീം കമ്മറ്റി ആശങ്ക പ്രകടിപ്പിച്ചു.
രാജ്യത്തെ ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ള ക്വാറന്റൈന് നിയമങ്ങള്‍ പാലിക്കാത്തതാണ് രോഗവ്യാപനം കൂടാന്‍ കാരണമെന്നും സുപ്രീം കമ്മറ്റി വിലയിരുത്തി.
ഒമാന്‍ പുറത്ത് കഴിയുന്ന സ്വദേശികള്‍ക്ക് രാജ്യത്തേക്ക് കര അതിര്‍ത്തികളിലൂടെ മടങ്ങി വരുന്നതിനായി 10 ദിവസത്തെ ഗ്രൈസ് പീരിയഡാണ് അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തിരികെയെത്താന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ ഫെബ്രുവരി 21-നുള്ളില്‍ രാജ്യത്തെത്തണം.
സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരം ബീച്ചുകളും പാര്‍ക്കുകളും ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ സേവന ഹാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ഹുക്ക കഫേകള്‍, ജിംനേഷ്യം എന്നിവയില്‍ 50 ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.
ഈ തീരുമാനം ഫെബ്രുവരി 12 വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്ല്യത്തില്‍ ഉണ്ടായിരിക്കും. കര അതിര്‍ത്തികള്‍ വഴി ട്രക്കുകള്‍ക്ക് മാത്രമായിരിക്കും കടന്നുപോകാന്‍ അനുമതിയുണ്ടാവുക.
വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നാളെ മുതല്‍ രണ്ടാഴ്ച കാലത്തേക്ക് വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി സമയം അടച്ചിടണം. രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് അടച്ചിടേണ്ടത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ