ന്യൂഡല്‍ഹി: താജ് മഹലിന്റെ പേര് രാം മഹല്‍ അല്ലെങ്കില്‍ ശിവ് മഹല്‍ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി എം.എല്‍.എ. ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ സുരേന്ദ്ര സിംഗാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പണ്ട് കാലത്ത് ഇവിടമൊരു ശിവക്ഷേത്രമായിരുന്നുവെന്നും വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നുമാണ് എം.എല്‍.എ വിശദമാക്കിയത്.
ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉടനെ അറിയും താജ് മഹലാണോ അതോ രാം മഹലാണോ എന്ന്. മുസ്ലിം അക്രമികള്‍ സാധിക്കുന്ന എല്ലാ രീതിയിലും ഇന്ത്യന്‍ സംസ്കാരം നശിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ സുവര്‍ണ കാലത്തിലേക്ക് ഉത്തര്‍ പ്രദേശ് എത്തിയിരിക്കുകയാണ്. താജ് മഹലിനെ രാമക്ഷേത്രമാക്കുന്നതും പേരുമാറ്റുന്നതും യോഗി ആദിത്യനാഥ് മൂലമാകും എന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ സുരേന്ദ്ര സിംഗ് പറഞ്ഞു.
ഇത് ആദ്യമായല്ല സുരേന്ദ്ര സിംഗ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. കൊല്‍ക്കത്തയിലെ വിക്ടോറിയ പാലസിനെ ജാനകി പാലസ് ആക്കണമെന്നും സുരേന്ദ്ര സിംഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹത്റാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോളും സുരേന്ദ്ര സിംഗ് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. നിയമം കൊണ്ടും ആയുധം കൊണ്ടും സര്‍ക്കാരിന് ബലാത്സംഗം തടയാനാവില്ലെന്നും സംസ്കാരശീലരായി പെണ്‍കുട്ടികളെ വളര്‍ത്തിയാല്‍ ബലാത്സംഗം കുറയ്ക്കാമെന്നും ആണ് അന്ന് സുരേന്ദ്ര സിംഗ് പറഞ്ഞത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക