കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക തയ്യാറായി. 12 മണ്ഡലങ്ങളിലായി ഒന്നിലേറെ പേരുകള്‍ പരിഗണനയിലുണ്ട്. വെള്ളിയാഴ്ച പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ അന്തിമ ലിസ്റ്റ് തയ്യാറാകും. പുതുതായി അനുവദിച്ച ബേപ്പൂരും വെച്ചുമാറിയ ചടയമംഗലവും വേണ്ടെന്ന് ലീഗ് യു.ഡി.എഫിനെ അറിയിക്കും.
പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.പി.എ മജീദ് മലപ്പുറത്തും മത്സരിക്കുമെന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. ഈ രണ്ടു സീറ്റുകളിലും സ്ഥാനാര്‍ഥികള്‍ പരസ്പരം മാറാനും സാധ്യതയുണ്ട്. പി.വി അബ്ദുള്‍ വഹാബിനെ മഞ്ചേരിയിലേക്കാണ് ലീഗ് പരിഗണിക്കുന്നത്. എന്നാല്‍ രാജ്യസഭാ സീറ്റിലേക്ക് മജീദിന്റെയും വഹാബിന്റെയും പേരുകള്‍ പരിഗണനയിലുള്ളതിനാല്‍ രണ്ടില്‍ ഒരാളേ നിയമസഭയിലേക്ക് മത്സരിക്കൂ. കുന്ദമംഗലത്തും കോഴിക്കോട് സൗത്തിലും മുന്ന് പേരുകള്‍ വീതം പരിഗണിക്കുന്നുണ്ട്.
എം.കെ മുനീര്‍, കെ.എം ഷാജി, എന്‍. ഷംസുദ്ദീന് എന്നിവര്‍ സീറ്റ് മാറണമെന്ന ആവശ്യം ഉന്നയിച്ചു. എം.കെ മുനീര്‍ കൊടുവള്ളിയും കെ.എം ഷാജി കാസര്‍ഗോഡുമാണ് ആവശ്യപ്പെട്ടത്. സ്വന്തം നാടായ തിരൂരാണ് എന്‍. ഷംസുദ്ദീന് ചോദിച്ചത്. പി.കെ ഫിറോസിനെ താനൂരിലും കോഴിക്കോട് സൗത്തിലും പരിഗണിക്കുന്നുണ്ട്. കോഴിക്കോട് സൗത്തില്‍ ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാലയുടെ പേരാണ് പരിഗണനയില്‍. കുറുക്കോളി മൊയ്തീനാണ് തിരൂരില്‍ പരിഗണിക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥി.
പാലാരിവട്ടം പാലം അഴിമതിക്കുരുക്കില്‍പ്പെട്ട മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് സീറ്റില്ല. കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പകരം മകന് പി.കെ ഗഫൂറിനെ ഉള്‍പ്പെടുത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ഗഫൂര്‍. ഇവിടെ ടി.എ അഹമ്മദ് കബീറും അഡ്വ. മുഹമ്മദ് ഷായും പരിഗണനയിലുണ്ട്.
ചേലക്കരയില്‍ മല്‍സരിക്കുന്ന ജയന്തി രാജന് ആയിരിക്കും പട്ടികയിലെ ഒരേ ഒരു വനിത. മുസ്ലിം വനിതകളെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് ഇ.കെ സുന്നികളുടെ എതിര്‍പ്പ് കൂടി കണക്കിലെടുത്താണ്.
പെരിന്തല്‍മണ്ണ എം.എല്‍.എ മഞ്ഞളാം കുഴി അലിയെ മങ്കടയിലേക്ക് കൂടി പരിഗണിക്കുന്നുണ്ട്. മങ്കടയില്‍ ഉമര്‍ അറയ്ക്കലിന്റെ പേരും പരിഗണനയിലുണ്ട്. തിരുവമ്പാടിയില്‍ സി.കെ കാസിമിന്റെ പേരിനാണ് മുന്‍ഗണന. ഒപ്പം സി.പി ചെറിയ മുഹമ്മദിനെയും പരിഗണിക്കുന്നു. സി.പി ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം, റസാഖ് മാസ്റ്റര്‍ എന്നിവരെ കുന്ദമംഗലത്ത് പരിഗണിക്കുന്നു.
കുറ്റ്യാടി-പാറക്കല്‍ അബ്ദുള്ള, കൊണ്ടോട്ടി-ടിവി ഇബ്രാഹിം, ഏറനാട്-പികെ ബഷീര്‍, കോട്ടക്കല്‍-സൈനുല്‍ ആബിദീന്‍ തങ്ങള്‍, വള്ളിക്കുന്ന്-ഹമീദ് എന്നിവര്‍ സ്വന്തം മണ്ഡലത്തില്‍ മത്സരിക്കും. മഞ്ചേശ്വത്ത് എ.കെ.എം അഷറഫും കല്ലട മായിന്‍ ഹാജിയും പരിഗണനയിലാണ്. അഴീക്കോട് അഡ്വ. കരിം ചേലേരിയും ഗുരുവായൂരില്‍ സിഎച്ച് റഷീദും മത്സരിച്ചേക്കും. തിരൂരങ്ങാടിയില്‍ പി.എം.എ സലാം മല്‍സരിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക