യാങ്കൂണ്‍: മ്യാന്മറിലെ സൈനിക അട്ടിമറി റാഖൈനിലും രാജ്യത്തിന് പുറത്തും നരക ജീവിതം നയിക്കുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക പങ്കുവെച്ച് ഐക്യരാഷ്ട്ര സഭ. ഒരു ദശലക്ഷത്തോളം റോഹിങ്ക്യകള്‍ വര്‍ഷങ്ങളായി ബംഗ്ലാദേശിലുള്‍പ്പെടെ അഭയാര്‍ഥികളായി കഴിയുന്നുണ്ട്.
മ്യാന്മറില് അവശേഷിക്കുന്നത് ആറു ലക്ഷത്തോളം പേരാണ്. ഇവരെ കൂടി അഭയാര്‍ഥികളാക്കി മാറ്റുമോ സൈനിക മേധാവിത്തമെന്നാണ് ആശങ്ക. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാ സമിതി അടിയന്തര സമ്മേളനം ചേരുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച് പട്ടാളം വീണ്ടും അധികാരം പിടിച്ചത്. ദേശീയ നേതാവായ ഓങ് സാന്‍ സ്യൂചി, പ്രസിഡന്റ് വിന് മിന്റ ഉള്‍പ്പെടെ നിരവധി പ്രമുഖരെ പട്ടാളം അറസ്റ്റ് ചെയ്തിരുന്നു.
2017-ല്‍ മ്യാന്മറിലെ റാഖൈനില്‍ നടന്ന സൈനിക നീക്കത്തില്‍ ഏഴു ലക്ഷം റോഹിങ്ക്യന്‍ മുസ്ലീങ്ങളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കിയും സ്ത്രീകളെ ബലാത്സംഗം ചെയ്തും ആരോഗ്യപരിചരണം നിഷേധിച്ചും നടന്ന വംശഹത്യക്കെതിരെ ഓങ് സാന്‍ സൂചിയും ഭരണകൂടവും പ്രതികരിച്ചിരുന്നില്ല.
സൈന്യം വംശഹത്യയാണ് റാഖൈനില്‍ നടത്തിയതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടറെസും പാശ്ചാത്യ രാജ്യങ്ങളും കുറ്റപ്പെടുത്തിയിരുന്നു. നടപടിക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ കേസ് വിചാരണ പുരോഗമിക്കുകയാണ്.
റാഖൈന്‍ സംസ്ഥാനത്തു മാത്രം ആറു ലക്ഷം റോഹിങ്ക്യന്‍ മുസ്ലീങ്ങളുണ്ട്. ഇവരില്‍ 1.20 ലക്ഷം പേര് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് അടിയന്തര ചികിത്സ പോലും ലഭിക്കാതെ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് ഭയക്കുന്നതായി യു.എന്‍ വക്താവ് സ്റ്റെഫാന്‍ ദുജാരിച് പറഞ്ഞു.
ചൊവ്വാഴ്ച ചേരുന്ന 15 അംഗ യു.എന്‍ രക്ഷാ സമിതി യോഗം മ്യാന്മര് പ്രശ്നം അടിയന്തരമായി ചര്‍ച്ച ചെയ്യും. സൈനിക അട്ടിമറി അവസാനിച്ചില്ലെങ്കില്‍ ഉപരോധം പ്രഖ്യാപിക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
2017-ലെ സൈനിക നീക്കത്തിനെതിരെ യു.എന്‍ നടപടിക്ക് ഒരുങ്ങിയിരുന്നുവെങ്കിലും റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ മ്യാന്മര് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, നാല് സൈനിക കമാന്‍ഡര്‍മാര്‍ക്കെതിരെ അന്ന് ട്രംപ് ഭരണകൂടം ഉപരോധമേര്‍പെടുത്തി.
ഒരു വര്‍ഷത്തേക്ക് മ്യാന്മറില് പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഓങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍.എല്‍.ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ 476 സീറ്റില്‍ 396 സീറ്റും സൂചി നേടി. 33 സീറ്റ് മാത്രമുള്ള സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ പാര്‍ട്ടിയായ യു.എസ്.ഡി.പി ഈ വിജയം അംഗീകരിച്ചിരുന്നില്ല.
അട്ടിമറി നടന്നുവെന്ന ആരോപണം യു.എസ്.ഡി.പി സജീവമായി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മ്യാന്മറില് സൈനിക അട്ടിമറി നടന്നിരിക്കുന്നത്. 50 വര്‍ഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എന്‍.എല്‍.ഡി അധികാരത്തിലെത്തിയത്.
മ്യാന്മറില് ബാങ്കിംഗ്, ടെലികോം, രത്നം, ടെക്സ്റ്റൈല്‍, ലോഹ മേഖലകളിലുള്‍പ്പെടെ സമ്പൂര്‍ണ നിയന്ത്രണമുള്ള രണ്ട് മുന്‍നിര കമ്പനികളായ മ്യാന്മര് എക്കണോമിക് ഹോള്‍ഡിങ്സ് ലിമിറ്റഡ്, മ്യാന്മര് എക്കണോമിക് കോര്പറേഷന് എന്നിവ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. രാജ്യത്ത് ഭരണത്തോടൊപ്പം സാമ്പത്തിക രംഗവും നിയന്ത്രിക്കുന്നതാണ് സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ